മഅ്ദനിക്കെതിരെ തീവ്രവാദ ആരോപണം: പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നു: പി.ഡി.പി.
മഅ്ദനിക്ക് പി.ജയരാജന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട.
സി.പി.എം ന്റെ അഭിപ്രായമാണെങ്കില്‍ സെക്രട്ടറി പറയട്ടെ- പി.ഡി.പി.
കൊച്ചി: കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത വളര്‍ത്തിയതില്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന് പി.ജയരാജന്റെ പുസ്തകത്തിലെ പരാമര്‍ശം അന്ധന് ആനയെക്കണ്ട പ്രതിഭാസമാണെന്ന് പി.ഡി.പി. നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊണ്ണൂറുകളില്‍ മഅ്ദനി രൂപം കൊടുത്ത സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ പേരില്‍ മഅ്ദനിക്കെതിരെ കേരളത്തില്‍ ഒരു കേസ് പോലും നിലനില്ക്കുന്നില്ല. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ പോലീസ് പ്രതിചേര്‍ത്ത എല്ലാ കേസുകളിലും കോടതികള്‍ നിരപരാധിയെന്നാണ് വിധി പറഞ്ഞിട്ടുള്ളത്. ആ സംഘടനയുടെ ചെയര്‍മാനായിരിക്കെയാണ് 1992 ഓഗസ്റ്റ് 6 ന് RSS കാര്‍ മഅ്ദനിയെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിക്കുന്നതും വലതുകാല്‍ മുറിച്ച് മാറ്റപ്പെടുന്നതും. അതിന്റെ പേരില്‍ പോലും മഅ്ദനിയുടെ അനുയായികളാല്‍ കേരളത്തിന്റെ സമാധാനത്തിന് ഒരു ഭംഗവുമുണ്ടായിട്ടില്ല. സംഘ്പരിവാരത്തിനും ഫാസിസത്തിനുമെതിരെ ഇന്ന് മതേതര കക്ഷികളും നേതാക്കളും ഉയര്‍ത്തുന്ന പ്രതികരണമാണ് അന്ന് മഅ്ദനിയും ഉറക്കെ പറഞ്ഞിട്ടുള്ളത്. പക്ഷെ അന്ന് അത് പറയാന്‍ മഅ്ദനി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് സംഘ്പരിവാര്‍ ഉന്നയിച്ചുകൊണ്ടിരുന്ന ആരോപണങ്ങള്‍ പി.ജയരാജന് ഏറ്റുപിടിക്കുന്നത് അടിസ്ഥാനരഹിതമാണ്.
അബ്ദുന്നാസിര്‍ മഅ്ദനിയുടെ പൊതുപ്രവര്‍ത്തന കാലഘട്ടം കേരളത്തില്‍ തുറന്ന പുസ്തകം കണക്കെ അറിയപ്പെട്ടതാണ്. ആയുധശേഖരം കണ്ടെത്തിയ പേരിലോ ആയുധപരിശീലനം നടത്തിയ പേരിലോ കേരളത്തില്‍ എവിടെയും മഅ്ദനിയുടെ പേരില്‍ കേസെടുത്തിട്ടില്ല, കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നിരിക്കെ അനവസരത്തിലെ ആരോപണം അവജ്ഞയോടെ തള്ളുന്നതായി നേതാക്കള്‍ പറഞ്ഞു. കള്ളതെളിവുകളും സാക്ഷികളേയും സൃഷ്ടിച്ച് ഒമ്പതര കൊല്ലം കോയമ്പത്തൂരിലും 13 വര്‍ഷം ബാംഗ്ളൂരിലും മഅ്ദനിയെ ജയിലിലടച്ചതിന്റെ പേരില്‍ പോലും കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടുന്ന എന്തെങ്കിലും പ്രവര്‍ത്തനം മഅ്ദനിയുടെ അനുയായികളില്‍ നിന്നുണ്ടായിട്ടില്ല.
തൊണ്ണൂറ് കാലഘട്ടത്തില്‍ സംഘ്പരിവാര്‍ ഉയര്‍ത്തിയ വര്‍ഗീയ -വംശീയ വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ മനംനൊന്ത് മുസ്ലിം സമുദായത്തിലെ യുവാക്കള്‍ അരക്ഷിതാവസ്ഥയില്‍ ആകാതെ , തീവ്രചിന്താഗതിയിലേക്ക് വഴിമാറി പോകാതെ സംഘടിതമായി ചേര്‍ത്ത് നിര്‍ത്തുക എന്ന ദൗത്യമാണ് മഅ്ദനി നിര്‍വഹിച്ചത്. മഅ്ദനി ഇസ്ലാമിക യുവജന സന്നദ്ധ സംഘടനയുടെ നേതാവായിരിക്കെത്തന്നെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. അതിന് ശേഷം മഅ്ദനി നടത്തിയെന്ന് പറയുന്ന വൈകാരിക പ്രഭാഷണങ്ങളില്‍ തീവ്രവാദ ചിന്ത ഉടലെടുത്തു എന്ന് പറയുന്നവര്‍ തെളിവ് നിരത്താന്‍ തയ്യാറാകണം. അതേ പ്രഭാഷണ കാലഘട്ടത്തിലാണ് 1993 ല്‍ ഒറ്റപ്പാലത്ത് നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എസ്.ശിവരാമന് വേണ്ടി മഅ്ദനി തെരഞ്ഞെടുപ്പ് പര്യടനം നടത്തിയതും , സഖാവ് ഇ.എം.എസ്. മഅ്ദനിയെ ഗാന്ധിജിയോട് ഉപമിച്ചതുമെന്ന് പി.ജയരാജന് കുറിക്കാന്‍ മറന്നതെന്താണ്.?
1999 ഓഗസ്റ്റില്‍ RSS ആക്രമണത്തില്‍ കൈപ്പത്തി നഷ്ടപ്പെട്ട പി.ജയരാജന് മതേതരത്വത്തിന്റെ മിശിഹായാവുന്നതും അതേ RSS ന്റെ ആക്രമണത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട മഅ്ദനി തീവ്രചിന്താഗതിക്കാരനുമാകുന്നതിന്റെ മാനദണ്ഡം പോലും സംഘ്പരിവാര്‍ സൃഷ്ടിച്ച പൊതുബോധമാണ്. അതിന് കരുത്ത് പകരുന്ന പ്രസ്താവനകള്‍ ചരിത്രാന്വേഷണമായി അവതരിപ്പിക്കുന്നത് ആടിനെ പട്ടിയാക്കി പിന്നെ പട്ടിയെ പേപ്പട്ടിയാക്കി തല്ലി കൊല്ലുന്ന നിലപാടാണ്.
മഅ്ദനിക്ക് ഒരു മോശപ്പെട്ട ഭൂതകാലവും മെച്ചപ്പെട്ട മറ്റൊരു വര്‍ത്തമാനകാലവുമില്ല. കൃത്യതയുള്ള നിലപാട് സ്വീകരിച്ച കാലഘട്ടമേ ഉണ്ടായിട്ടുള്ളൂ. പി.ഡി.പി.ക്ക് മുന്‍പോ ശേഷമോ മഅ്ദനിയുടെ പൊതുപ്രവര്‍ത്തനത്തിന്റെ ഇടപെടലുകളുടെ ഭാഗമായി ഒരു മനുഷ്യനും കൊല്ലപ്പെട്ടിട്ടില്ല. മഅ്ദനിയുടെ അണികളില്‍ ഒരാളും നാളിതുവരെ ജയിലിലടക്കപ്പെട്ടിട്ടുമില്ല.
അബ്ദുന്നാസിര്‍ മഅ്ദനിയുടെ പൊതുപ്രവര്‍ത്തനത്തിലെ ഏതെങ്കിലും കാലഘട്ടത്തില്‍ തീവ്രവാദ നിലപാട് സ്വീകരിച്ചിരുന്നു എന്നതിന് വസ്തുതകളും തെളിവുകളും നിരത്തി പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് വെല്ലുവിളിക്കാന്‍ പി.ഡി.പി.ക്ക് കഴിയും.
മഅ്ദനി ഉയര്‍ത്തിയതും ഉറക്കെപ്പറഞ്ഞതും രാജ്യത്തെ എല്ലാ മനുഷ്യര്‍ക്കും ഭരണഘടനാനുസൃതമായി ലഭ്യമാകേണ്ട തുല്യനീതിയെക്കുറിച്ചാണ്. മഅ്ദനിയുടെ പ്രഭാഷണ ശൈലിയില്‍ തീവ്രത ദര്‍ശിച്ചവര്‍ ഇന്ന് അതിനേക്കാള്‍ ഉച്ചത്തിലാണ് സംഘ്പരിവാരത്തിനും ഫാസിസത്തിനുമെതിരെ പ്രതികരിക്കുന്നത് എന്നത് അവര്‍ക്ക് വൈകിയുണ്ടായ തിരിച്ചറിവാണ്.
മഅ്ദനിക്കെതിരായി ആരോപണമുന്നയിക്കാന്‍ ചില വിഷയങ്ങളെ ചേര്‍ത്ത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. പുസ്തകം പൂര്‍ണ്ണരൂപത്തില്‍ പഠിച്ചതിന് ശേഷം അപവാദങ്ങള്‍ക്കെതിരെ അക്കമിട്ട് മറുപടി പറയും. ഫാസിസം രാജ്യം മൊത്തം കീഴടക്കാന്‍ മതേതര ജനാധിപത്യ കക്ഷികളെ ഭിന്നിപ്പിക്കാനും തകര്‍ക്കാനും ആസൂത്രിതമായ പദ്ധതികളും പരിപാടികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കുമ്പോള്‍ ഇടതുമതേതര ചേരിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് വെള്ളവും വളവും പകര്‍ന്ന് കൊടുക്കുന്നവരായി ഇടതുനേതാക്കള്‍ മാറരുത്.
സംഘ്പരിവാരത്തിനും ഫാസിസത്തിനുമെതിരെ ഇടതുമതേതര ചേരിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കാണ് പി.ഡി.പി. രാഷ്ട്രീയ പിന്തുണ നല്‍കിയിട്ടുള്ളത്. അതിന്റെ ഭാഗമായിട്ടുള്ള ഏതെങ്കിലും നേതാക്കളുടേയോ വ്യക്തികളിടേയോ താല്പര്യങ്ങളിലോ, വ്യത്യസ്തമായ നിലപാടുകളിലോ, വിരുദ്ധമായ സമീപനങ്ങളിലോ പിഡിപി ക്ക് രാഷ്ട്രീയ സന്ധിയാവാന്‍ കഴിയില്ല.
എറണാകുളം ഇന്‍സാഫ് ഭവനില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എം.അലിയാര്, മുഹമ്മദ് റജീബ്, മജീദ് ചേര്‍പ്പ്, ടി.എ.മുജീബ് റഹ്മാന്, ജില്ലാ സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര തുടങ്ങിയവര്‍ പങ്കെടുത്തു.