കാഞ്ഞിരമറ്റം- പുത്തൻകാവ് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി റോഡ് മുഴുവനായി അടച്ചതിനെ തുടർന്ന് മുളന്തുരുത്തി പള്ളിത്താഴത്ത് ഗതാഗതക്കുരുക്ക് രൂക്ഷം. എറണാകുളത്തു നിന്നും കോട്ടയത്തേക്ക് പോകുന്നവരും തിരിച്ചു പോകുന്നവരും നടക്കാവ് – മുളന്തുരുത്തി റോഡിനെ ആശ്രയിക്കേണ്ടി വന്നതോടെ ഈ വഴിയിൽ രണ്ട് കിലോമീറ്റർ ഓളം സഞ്ചരിക്കുവാൻ ഒരു മണിക്കൂറിലേറെ വേണ്ടിവരുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് രാവിലെയും വൈകിട്ടും പെരുമ്പള്ളി വരേ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. അതുപോലെതന്നെ നടക്കാവ്- കണ്ടനാട് വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ആംബുലൻസ് അടക്കം ബ്ലോക്കിൽ നീണ്ട നിരയിൽ കിടക്കേണ്ട അവസ്ഥ വന്നു.
ആമ്പല്ലൂർ മറ്റത്താം കടവ് പാലം വഴി ലൈറ്റ് മോട്ടോർ വാഹനങ്ങൾ ട്രാഫിക് പോലീസിന്റെ സാന്നിധ്യത്തിൽ വഴിതിരിച്ച് വിടുകയാണെങ്കിൽ ഒരു പരിധിവരെ മുളന്തുരുത്തി യിലെ ബ്ലോക്കിന് കുറവുണ്ടാകും. കൂടാതെ മുളന്തുരുത്തി യിലെ നിലവിലെ ബസ്സുകളുടെ സ്റ്റാൻഡിൽ വന്ന് കയറി പോകുന്ന സ്ഥിതി മാറ്റിക്കൊണ്ട് ഈറോഡ് പണി അവസാനിക്കും വരെ പരിഷ്കരിച്ചാൽ ഒരു പരിധിവരെ ഗതാഗതക്കുരുക്കിനെ പരിഹാരം കാണുവാൻ സാധിക്കും.
ഗതാഗത കുരുക്ക് പരിഹരിക്കുവാൻ വേണ്ടപ്പെട്ട വകുപ്പുകൾ ഏകോപനം ഉണ്ടായിട്ടില്ല എന്ന് നാട്ടുകാരും സ്ഥിര യാത്രക്കാരും പറയുന്നു.