പാലക്കാട്: സംസ്ഥാനത്ത് തേങ്ങവില ഉയർന്നു തന്നെ. കഴിഞ്ഞ വർഷം ഏപ്രിലിൽ നാളികേരം കിലോയ്ക്ക് 30.50 രൂപയായിരുന്നു വില. ഇപ്പോൾ ഇരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്. പാലക്കാട് വലിയ അങ്ങാടിയിൽ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ ഇന്നലെ കിലോയ്ക്ക് 65 രൂപയ്ക്കാണ് നാളികേരം വില്പന നടത്തിയത്. ഇത് ചില്ലറ വില്പനയാണെങ്കിൽ 5 മുതൽ 10 രൂപയുടെ വ്യത്യാസമുണ്ടാകും. നാളികേരത്തിന് പുറമേ വെളിച്ചെണ്ണ വിലയും അനുദിനം വർദ്ധിക്കുകയാണ്. ഓയിൽ ബ്രോക്കേഴ്‌സ് അസോസിയേഷൻ്റെ വിലവിവരപ്പട്ടിക പ്രകാരം 2022 ഏപ്രിൽ 22ന് കിലോഗ്രാം വില 156 രൂപയായിരുന്നു. ഇപ്പോഴിത് 281 രൂപയാണ്.
തമിഴ്‌നാട്ടിലും കർണാടകയിലും നാളികേര മൂല്യവർദ്ധിത ഉത്പന്ന കമ്പനികൾ വർദ്ധിച്ചതോടെ കേരളത്തിൽ നാളികേര ക്ഷാമവും വിലക്കയറ്റവും രൂക്ഷമായി. ഇരു സംസ്ഥാനങ്ങളിലേക്കും കേരളത്തിൽ നിന്നുള്ല തേങ്ങ വ്യാപകമായി കൊണ്ടുപോകുന്നുണ്ട്. കർണാടകയിൽ തേങ്ങാപ്പാൽ അധിഷ്ഠിത കമ്പനികളാണ് മുഖ്യ ആവശ്യക്കാർ. തമിഴ്‌നാട്ടിൽ തേങ്ങാപ്പൊടി ഉത്പാദന കമ്പനികളും. വിദേശ വിപണികളിലേക്കാണ് ഈ ഉത്പന്നങ്ങൾ പോകുന്നത്. കോഴിക്കോടു മുതൽ വടക്കോട്ടുള്ല ജില്ലകളിലെ തേങ്ങ കർണാടകയിലേക്കും മധ്യകേരളത്തിലെ തേങ്ങ തമിഴ്‌നാട്ടിലേക്കുമാണ് കൊണ്ടുപോകുന്നത്. കൂടിയവില നൽകി കമ്പനികൾ സംഭരണം തുടങ്ങിയതോടെ കേരളത്തിൽ വില വൻതോതിൽ ഉയർന്നുവെന്ന് കച്ചവടക്കാർ പറയുന്നു.
ചിരട്ട കിലോയ്ക്ക് 31 രൂപ ചിരട്ടിവിലയിലും വൻകുതിപ്പുണ്ടായി. ഒരു കിലോഗ്രാം ചിരട്ടയ്ക്ക് ഇപ്പോൾ 31 രൂപയുണ്ട്. തമിഴ്നാട്ടിലെ ആക്ടിവേറ്റഡ് കാർബൺ നിർമാണക്കമ്പനിയാണ് ഈ വിലയ്ക്ക് ശേഖരിക്കുന്നത്.