വിദേശ വനിത ഉൾപ്പെടെ 2 പേരെ കൂട്ടബലാത്സം​ഗം ചെയ്തു; ഹംപിയിൽ വിനോദ സഞ്ചാരികളോട് ക്രൂരത*

 

കർണാടകയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഹംപിയില്‍ ഇസ്രയേല്‍ വനിതയെയും ഹോം സ്‌റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു പീഡനം. കനാലില്‍ വീണ ഒരാളെ കാണാതായി. ഹംപിക്കു സമീപമുള്ള പ്രശസ്തമായ സനാപൂര്‍ തടാകക്കരയില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും രണ്ട് പ്രത്യേക സംഘങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

 

തടാകത്തിന് സമീപം വാനനിരീക്ഷണത്തിന് എത്തിയപ്പോഴാണ് സംഘം അക്രമത്തിനിരയായത്. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവർ വിനോദ സഞ്ചാരികളുടെ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെയെല്ലാം കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് അക്രമി സംഘം ഇസ്രയേല്‍ വനിതയേയും ഹോംസ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതില്‍ ബിബാഷിനെ കണ്ടെത്താനായിട്ടില്ല. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു.