*ഒരു നിയമസഭ കാലയളവില്‍ തുടര്‍ച്ചയായി രണ്ടു തോല്‍വി; സ്വരാജിനെ കൈവിട്ട് ജന്മനാടും!!*

നിലമ്പൂർ ഉപതെരഞ്ഞടുപ്പ് ഫലം പുറത്ത് വരികയാണ്. വൻ ഭൂരിപക്ഷമാണ് യൂഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നേടുന്നത്. അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഭിമാനം കാക്കാന്‍ സിപിഎം സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ കളത്തിലിറക്കിയ എം സ്വരാജിന് നിരാശയാണ് ഫലം.ഇതോടെ ഒരു നിയമസഭാ കാലഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഏറ്റു വാങ്ങിയ നേതാവ് കൂടിയാകുകയാണ് സ്വരാജ്. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍അധികാരത്തിലെത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസിലെ കെ ബാബുവിന്‍റെ പതിറ്റാണ്ടുകളായുള്ള കുത്തക അവസാനിപ്പിക്കാന്‍ സിപിഎം നിയോഗിച്ച സ്വരാജ് 4,116 വോട്ടിന് എല്‍ഡിഎഫിനായി സീറ്റു പിടിച്ചെടുത്തിരുന്നു.

തൊട്ടടുത്ത 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എ നിലയില്‍ വീണ്ടും തൃപ്പൂണിത്തുറയില്‍ മത്സരത്തിനിറങ്ങിയ സ്വരാജ് കെ ബാബുവിനോട് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ പൂര്‍ണസമയ പാര്‍ട്ടി ചുമതലയിലേക്കു മാറിയ സ്വരാജ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്‍റ് എഡിറ്ററുമായി

2024 ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറായി തുടര്‍ന്ന സ്വരാജ് പൂര്‍ണമായും പാര്‍ട്ടി ചുമതലകളില്‍ വ്യാപൃതനായിരിക്കെയാണ് അപ്രതീക്ഷിതമായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എത്തുന്നത്. ആദ്യം മണ്ഡലത്തില്‍ നിന്നു തന്നെയുള്ള സ്വതന്ത്രരെ ചുറ്റിപ്പറ്റിയും യുഡിഎഫിനുള്ളില്‍ നിന്നുമുള്ളവരെ അടര്‍ത്തിയെടുത്തും പരീക്ഷണത്തിനു നീക്കം നടത്തിയെങ്കിലും നിലമ്പൂരുകാരന്‍ കൂടിയായ എംസ്വരാജിനെ മത്സരിപ്പിക്കണമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ സമ്മര്‍ദത്തിനു വഴങ്ങി ഒടുവില്‍ സ്വരാജിനെ രംഗത്തിറക്കുകയായിരുന്നു.

ഒരു നിയമസഭയുടെ കാലത്ത് തുടര്‍ച്ചയായി വ്യത്യസ്തമായ രണ്ടു മത്സരത്തിനിറങ്ങുന്ന നേതാവായി സ്വരാജ് മാറി. പ്രതീക്ഷിച്ചതിലും അപ്രതീക്ഷിത മുന്നേറ്റം പ്രചാരണ രംഗത്ത് സ്വരാജിനുണ്ടാക്കാനായെങ്കിലും അത് വോട്ടായി മാറിയില്ലെന്ന് വേണം കരുതാൻ. നിലമ്പൂര്‍ സ്വദേശി എന്ന നിലയിലുള്ള എല്‍ഡിഎഫ് പ്രചാരണവും മികവുറ്റ സ്ഥാനാര്‍ഥി എന്ന സാംസ്‌കാരിക നായകരെ രംഗത്തിറക്കിയുള്ളപ്രചാരണവും സ്വരാജിനെ തുണച്ചില്ല. സ്വരാജിന്‍റെ ജന്മനാടായ പോത്തുകല്ല് പഞ്ചായത്തിലും സ്വരാജിനു മുന്നേറ്റമുണ്ടാകാകനായില്ല. എന്നാല്‍, അമരമ്പലം പഞ്ചായത്തില്‍ മാത്രം നേരിയ ലീഡ് നേടാന്‍ സ്വരാജിനായി എന്നതാണ് തോല്‍വിക്കിടയിലെ ആശ്വാസം. ഇവിടെ 600 ലധികം വോട്ടിന്‍റെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനാണ്. മാത്രമല്ല, നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഒരു ഏഴു പഞ്ചായത്തിലും നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം നിലനിര്‍ത്തി ആധികാരിക വിജയം കൂടിയാണ് ഷൗക്കത്തിന്‍റെത്.