കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളി; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളിയായതോടെയാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. രാത്രി രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാളെ രാവിലെ അഞ്ചരയോടെ തെരച്ചിൽ തുടരുമെന്നും അധികൃതർ അറിയിച്ചു
അങ്കോള മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുനായുള്ള രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളിയായതോടെയാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. രാത്രി രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാളെ രാവിലെ അഞ്ചരയോടെ തിരച്ചിൽ തുടരുമെന്നും ഉത്തര കന്നഡ എസ് പി എം നാരായണ അറിയിച്ചു.
തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അർജുൻ. ഈ മാസം എട്ടിനാണ് അര്ജുന് കര്‍ണാടകയിലേക്ക് പോയത്. നാല് ദിവസം മുമ്പാണ് കാണാതായത്. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാൻ ഇറങ്ങിയവർ അപകടത്തിൽപ്പെട്ടിരുന്നതായും പ്രദേശവാസികൾ പറഞ്ഞിരുന്നു. വാഹനത്തിന്റെ ജിപിഎസ് സിഗ്നൽ അവസാനമായി ലഭിച്ചത് മണ്ണിടിച്ചിൽ നടന്നയിടത്താണ്. വണ്ടിയുടെ എൻജിൻ ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട്. അങ്ങനെയെങ്കിൽ മണ്ണിനടിയിൽ ലോറിയും അർജുനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മണ്ണ് കല്ലും കടക്കാന്‍ ഇടയില്ലാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങളേറെയുള്ള കാബിനാണ് വാഹനത്തിനുള്ളത്.
അർജുൻ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്ന സംശയം ഉള്ളപ്പോഴും മൂന്ന് ദിവസമായി തിരച്ചിൽ മന്ദഗതിയിലായിരുന്നു. സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കളക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ലോറി ഗംഗാവലിപ്പുഴയിൽലേക്ക് വീണിരിക്കാമെന്ന സംശയത്തിൽ നേവി നടത്തിയ തിരച്ചിലിൽ വാഹനം കണ്ടെത്താനായില്ല. വാഹനം പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്നാണ് അനുമാനം. മലയിടിഞ്ഞ് വീണുള്ള മണ്ണിനടിയിൽ വാഹനം കുടുങ്ങിയിട്ടുണ്ടോ എന്നതിലാണ് ഇനി പരിശോധന നടത്തുക. മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചാകും പരിശോധന.