*⭕കൂണ്‍ ഇടി’യെന്ന് സംശയിച്ചു, ഭൂചലനം സ്ഥിരീകരിക്കാതെ ദുരന്ത നിവാരണ അതോറിറ്റി; സ്‌കൂളിന് അവധി*

അമ്പലവയല്‍ മേഖലയ്ക്ക് പുറമെ ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ മേഖലയിലും ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്.

വയനാട് അമ്പലവയല്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ അനുഭവപ്പെട്ട മുഴക്കം ഭൂചലനമെന്ന് സ്ഥിരീകരിക്കാതെ ദുരന്ത നിവാരണ അതോറിറ്റി. ഭൂചലനം സ്ഥിരീകരിക്കാവുന്ന വിവരങ്ങള്‍ ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലെന്നും പരിശോധിക്കുകയാണെന്നും ദുരന്ത നിവാരണ അതോറിറ്റ് അറിയിച്ചു. വയനാട് പൊഴുതന മേഖലയിൽ കേട്ട ശബ്ദം സംബന്ധിച്ച് ഭൂകമ്പ രേഖകൾ പരിശോധിക്കുമെന്നും എന്തെങ്കിലും അപാകതയുണ്ടോയെന്ന് കണ്ടെത്താൻ പ്രാദേശിക നിരീക്ഷണം നടത്തുകയാണണെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിച്ചു. നിലവിൽ ഭൂകമ്പ രേഖകൾ ഭൂചലനങ്ങളുടെ സൂചനകളൊന്നും കാണിക്കുന്നില്ല. ദയവായി കാത്തിരിക്കൂ, ഞങ്ങൾക്ക് എന്തെങ്കിലും ഇൻപുട്ടുകൾ ഉണ്ടെങ്കിൽ അറിയിക്കാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശം വ്യക്തമാക്കുന്നു

 

അമ്പലവയല്‍ മേഖലയ്ക്ക് പുറമെ ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ മേഖലയിലും ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. അമ്പലവയലില്‍ നിന്നും 24 കി.മീ അധികം ദൂരമുണ്ട് മുണ്ടക്കൈയിലേക്ക്.

 

ശബ്ദം കേട്ടപ്പോള്‍ ‘കൂണ്‍ ഇടി’ ആയിരിക്കുമെന്നാണ് ആദ്യം പ്രദേശവാസികള്‍ സംശയിച്ചത്. വര്‍ഷകാലത്ത് കൂണ്‍ മുളക്കുന്ന ഇടി വെട്ടാറുണ്ട്. എന്നാല്‍ വീട്ടിനുള്ളില്‍ ഉള്‍പ്പെടെ കുലുക്കം അനുഭവപ്പെട്ടിതിനാല്‍ കൂണ്‍ ഇടി ആണെന്ന അനുമാനം പ്രദേശവാസികള്‍ തള്ളുന്നു.

 

ആനപ്പാറ, താഴത്തുവയല്‍. എടക്കല്‍ പ്രദേശത്ത് ഇന്ന് രാവിലെ 10.30 ഓടെയാണ് മുഴക്കവും സ്‌ഫോടനത്തിന് സമാനമായ ശബ്ദവും അനുഭവപ്പെട്ടത്. വലിയ ശബ്ദമാണ് കേട്ടതെന്ന് പ്രദേശത്തെ വാര്‍ഡ് മെമ്പറും റിപ്പോര്‍ട്ടര്‍ ടിവിയോട് സ്ഥിരീകരിച്ചു. കൂണ്‍ ഇടിയാണെന്നാണ് കരുതിയത്. എന്നാല്‍ വീടിനുള്‍പ്പെടെ ചെറിയ കുലുക്കം ഉണ്ടായെന്ന് ചിലര്‍ അറിയിച്ചതായും വാര്‍ഡ് മെമ്പര്‍ അറിയിച്ചു. ഇതുവരെയും നാശനഷ്ടം സ്ഥിരീകരിച്ചിട്ടില്ല

 

ജനല്‍ചില്ലകളില്‍ തരിപ്പ് ഉണ്ടായിരുന്നു. ആളുകള്‍ പുറത്തേക്ക് ഓടുകയായിരുന്നു. പ്രദേശത്ത് ഒരു പരിഭ്രാന്തി ഉണ്ട്. മാറി നില്‍ക്കാന്‍ നിര്‍ദേശം വരികയാണെങ്കില്‍ ചെയ്യും. മുണ്ടക്കൈയില്‍ നിന്നും 24 കിലോമീറ്ററിലധികം ഉണ്ട് ഇവിടെ. തെളിഞ്ഞ കാലാവസ്ഥയാണ്,’ വാര്‍ഡ് മെമ്പര്‍ ഷമീര്‍ പറഞ്ഞു. എടക്കല്‍ ജിഎസ്പി സ്‌കൂളിന് അവധി നല്‍കി