*നേരം വെളുക്കും വരെ ഡിജെ പാർട്ടി നടത്താം, ലഹരിക്കെതിരായ പരിപാടി 10 മിനിറ്റ് നീളാൻ പാടില്ല; പരാതിയുമായി ‘വിസ്ഡം’*

 

പത്ത് മണിക്ക് അവസാനിക്കുന്ന തരത്തിലായിരുന്നു പരിപാടി ക്രമീകരിച്ചിരുന്നതെന്നും പൊലീസ് എത്തുമ്പോൾ സമാപന പ്രസംഗം നടക്കുകയായിരുന്നുവെന്ന് സംഘാടകർ

പെരിന്തൽമണ്ണയിൽ നടന്ന വിസ്ഡം സംഘടനയുടെ സമ്മേളനത്തിൽ പൊലീസ് എത്തി പ്രകോപനമുണ്ടാക്കിയെന്ന് പരാതി. രാത്രി പത്ത് മണിക്ക് ശേഷം പരിപാടി തുടർന്നതോടെ പൊലീസ് വേദിയിലെത്തി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസിനെതിരെ നടപടി ആവശ്യപെട്ട് സംഘാടകർ പരാതി നൽകി.

 

പരിപാടി നടത്താൻ അനുവാദിച്ചിരുന്ന സമയപരിധി കഴിഞ്ഞുവെന്ന് അറിയിച്ചാണ് രാത്രി പത്ത് മണിക്ക് പൊലീസുകാർ വേദിയിലെത്തി പരിപാടി നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ പത്ത് മണിക്ക് അവസാനിക്കുന്ന വിധത്തിലാണ് പരിപാടി ക്രമീകരിച്ചിരുന്നതെന്നും പൊലീസ് എത്തുമ്പോൾ സമാപന പ്രസംഗം നടക്കുകയായിരുന്നു എന്നും ഉടൻ അവസാനിപ്പിക്കാമെന്ന് പറഞ്ഞിട്ടും അംഗീകരിക്കാതെ ആക്രോശിച്ചുവെന്നുമാണ് സംഘാടകർ പറയുന്നത്.

രാത്രി നേരം വെളുക്കുന്നത് വരെ ഡിജെ നടത്താമെന്നും. കള്ളുകുടിച്ച് കൂത്താടുന്നതിന് ഒരു പ്രശ്നവുമില്ലെന്നും എന്നാൽ ലഹരിക്കെതിരായ പരിപാടികൾ പത്ത് മിനിറ്റ് വൈകാൻ പാടില്ലെന്നാണ് പൊലീസ് നിലപാടെന്നും സംഘാടകർ ആരോപിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് ഉൾപ്പെടെ എല്ലാവർക്കും ഇത് ബാധകമാക്കണം. പൊലീസുകാർ സമ്മേളന വേദിയിലേക്ക് കയറി വന്ന് ബഹളം വെപ്പിച്ച് പരിപാടി നിർത്തിവെപ്പിച്ചുവെന്നും സംഘാടകർ വേദിയിൽ വെച്ചുതന്നെ പറഞ്ഞു.