വർഷത്തിൽ ഏതാണ്ട് 180 ദിവസം മഴ പെയ്യുന്ന കേരളത്തിൽ എൺപതുകളുടെ പകുതിക്ക് ശേഷമാണ് പരന്ന മേൽക്കൂരകൾ വ്യാപകമായത്. മുൻകാലങ്ങളിലെ ഓല, പുല്ല്, ഓട് മേൽക്കൂരകളേക്കാൾ സൗകര്യപ്രദമായതിനാൽ പരന്ന കോൺക്രീറ്റ് മേൽക്കൂരകൾ പെട്ടെന്ന് പ്രചാരത്തിലായി. കൂടുതൽ ഉറപ്പ്, നിർമിക്കാനുള്ള എളുപ്പം, മരത്തിൻ്റെ ലഭ്യതക്കുറവും വിലക്കൂടുതലും, കൂടാതെ കോൺക്രീറ്റ് ചോർച്ച സംഭവിക്കാത്ത വസ്തുവാണെന്ന മിധ്യാധാരണയുമാണ് RCC എന്ന കോൺക്രീറ്റ് മേൽക്കൂരയെ ജനകീയമാക്കിയത്.
പക്ഷേ ഏതാണ്ട് പതിനഞ്ച്, ഇരുപത് വർഷം പിന്നിട്ടപ്പോഴാണ് കോൺക്രീറ്റ് മേൽക്കൂരയുടെ ദോഷങ്ങൾ അറിഞ്ഞു തുടങ്ങിയത്. ആദ്യം സീലിങ്ങിൽ ചെറിയ നനവ് പോലെ കണ്ടത്, പിന്നീട് ഒന്നോ രണ്ടോ തുള്ളികളായും ഒടുവിൽ സീലിങ് അടർന്ന് വീഴുന്ന ഘട്ടമായപ്പോഴാണ് ഇതിനെന്ത് പ്രതിവിധി എന്ന് നമ്മൾ ചിന്തിക്കാൻ തുടങ്ങിയത്.
ആദ്യമൊക്കെ പഴയ കോൺക്രീറ്റിന് മുകളിൽ ചാന്ത് തേച്ചും, പരുക്കനടിച്ച് മിനുക്കിയും പിന്നീട് റീകോൺക്രീറ്റും വരെ ചെയ്ത് നോക്കിയെങ്കിലും താൽക്കാലികാശ്വാസമല്ലാതെ ശാശ്വതമായ പരിഹാരം അകലെയായിരുന്നു. അങ്ങനെയാണ് ഈ നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ കുടപിടിക്കാൻ തുടങ്ങിയത്. എന്നുവച്ചാൽ കെട്ടിടങ്ങൾ ക്ക് മുകളിൽ ഷീറ്റ് മേച്ചിൽ കൊണ്ടൊരു അധിക മേൽക്കൂര കൂടി വന്നു. ആദ്യമാദ്യം ടിൻ ഷീറ്റായിരുന്നെങ്കിലും പിന്നീട് ജി.ഐ, അലുമിനിയം, നാടൻ ഓട്, ചൈനീസ് ഓട് തുടങ്ങി ഷിംഗിൾസ് വരെ വിട്ടുകാരന്റെ അഭിരുചിക്കും പോക്കറ്റിനും അനുസരിച്ച് വന്നു.
പക്ഷേ പല തദ്ദേശസ്ഥാപനങ്ങളും ഈ മേൽക്കൂര ഒരധിക നിലയായി കണക്കാൻ തുടങ്ങിയതോടെ വീട്ടുകാർ പൊല്ലാപ്പിലായി. ഇത് സംബന്ധിച്ച് പത്യേകിച്ച് ചട്ടങ്ങളോ നിർദ്ദേശങ്ങളോ ഇല്ലാത്തതിനാൽ തദ്ദേശസ്ഥാപനങ്ങൾക്കും കൃത്യമായി ഒരു നിലപാട് സ്വീകരിക്കാൻ കഴിയാതെ വന്നു. അങ്ങനെയാണ് 2019 ലെ KPBR ലും KMBR ലും ഇത്തരം നിർമിതികൾ സംബന്ധിച്ചുള്ള ചട്ടം ഉൾപ്പെടുത്തിയത്. ഇരു ചട്ടങ്ങളിലും ചട്ടം 74 ൽ ആണ് ഇത് സംബന്ധിച്ച് പറയുന്നത്. അപ്രകാരം, പത്ത് മീറ്ററിൽ കൂടുതൽ ഉയരമില്ലാത്തതും മൂന്ന് നിലകളിൽ കൂടാത്തതുമായ വീടുകൾക്ക് (ഫ്ലാറ്റുകൾഇത്തരത്തിൽ അധിക മേൽക്കൂര നിർമിക്കുന്നതിന് സെക്രട്ടറിക്ക് അനുവാദം നൽകാം, ഉയരം പരമാവധി 2.4 മി. അധികരിക്കരുത്.