മുളന്തുരുത്തി റവന്യൂടവര്‍ നിര്‍മ്മാണജോലികള്‍ ഉടന്‍ തുടങ്ങും: മന്ത്രി അനൂപ് ജേക്കബ്

ഹൗസിംഗ് ബോര്‍ഡ്, റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി

മുളന്തുരുത്തിയില്‍ പുതിയ റവന്യൂടവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കംകുറിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

 

നിര്‍മ്മാണനടപടികളുടെ ഭാഗമായി സംസ്ഥാന ഹൗസിംഗ് ബോര്‍ഡ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലപരിശോധന നടത്തി. സര്‍വേ ജോലികള്‍ വൈകാതെ പൂര്‍ത്തിയാക്കും. ഫണ്ട് വേഗത്തിൽ ലഭ്യമാക്കി പദ്ധതി പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, വാര്‍ഡ് അംഗങ്ങള്‍, വിവിധ രാഷ്ട്രിയ കക്ഷിനേതാക്കള്‍, റവന്യൂ, രജിസ്ട്രേഷന്‍, പൊതുമരാമത്ത്, ഹൗസിംഗ് ബോര്‍ഡ്, ട്രഷറി ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംഘം ആശയവിനിമയം നടത്തി. സര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയാറാക്കും.

 

1907 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പഴയകെട്ടിടം നാശോന്മുഖമാണ്. ഈ കെട്ടിടം സ്ഥിതിചെയ്യുന്ന 57.82 സെന്റ് സ്ഥലത്താണു റവന്യൂ ടവര്‍ പണിയുന്നത്. വൈകാതെ തന്നെ വിവിധ വകുപ്പുകളുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കും. കാലതാമസം വരുത്താതെ നിര്‍മ്മാണം തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

 

പൊതുമരാമത്ത്, റവന്യൂ, വാട്ടര്‍ അതോറിറ്റി, സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ പുതിയ ടവറിലേയ്ക്കു മാറാനാകും. സുരക്ഷ മുന്‍നിര്‍ത്തി സബ് രജിസ്ട്രാര്‍ ഓഫീസും ട്രഷറിയും എംഎല്‍എ ഫണ്ടില്‍ നിര്‍മ്മിച്ച മിനി സിവില്‍ സ്‌റ്റേഷനിലേയ്ക്ക് താല്‍ക്കാലികമായി മാറ്റിയിട്ടുണ്ട്. സ്ഥലം ഒരുക്കാനായി പിഡബ്ല്യുഡി ഓഫീസ് താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കും.

 

വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, കോണ്‍ഫറന്‍സ് സൗകര്യങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന

അഞ്ചുനിലയില്‍ 3480 ചതുരശ്ര മീറ്റർ കെട്ടിടമാണു വിഭാവനം ചെയ്തിട്ടുള്ളത്.